സഹപാഠികളല്ല; മൈസൂരുവിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ചന്തയില്‍ പഴക്കച്ചവടം നടത്താനെത്തിയവര്‍; ബസ് ടിക്കറ്റ് വഴിത്തിരിവായി

പ്രതികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നാലുപേരെ തമിഴ്‌നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പൊലീസിന്റെ സംശയം. എന്നാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു.

അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി  ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്‍ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കൃത്യം നടന്ന സ്ഥലത്തുവച്ച് ബിയര്‍കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ മദ്യം വാങ്ങിയ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായി. പ്രതികള്‍ നേരത്തെയും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.  അഞ്ച് മാസം മുമ്പ് മൈസൂര്‍ നഗരത്തിലെ കുവെമ്പുനഗര്‍ പ്രദേശത്ത് മറ്റൊരു ബലാത്സംഗം നടത്തിയതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com