മുംബൈ; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ദുബായിൽ ഒരു ഷോയിൽ പങ്കെടുക്കാൻ പോകാനായിരുന്നു ജാക്വിലിൻ വിമാനത്താവളത്തിലെത്തിയത്. താരത്തെ ചോദ്യം ചെയ്യലിനായി ഡൽഹിയിൽ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
200 കോടി തട്ടിയ കേസ്
200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനും കൂട്ടാളികള്‍ക്കുമെതിരെ ഇ.ഡി. ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവേ ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍നിന്ന് 200 കോടിരൂപ തട്ടിയെടുത്തു എന്നാണ് കേസ്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.
പ്രതിപ്പട്ടികയിൽ നോറ ഫത്തേഹിയും
52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്‌തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ