ബംഗലൂരു: രാജ്യത്തെ ആദ്യത്തെ ഒമൈക്രോണ്‍ ബാധിതനായ ബംഗലൂരുവിലെ ഡോക്ടറുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്. ചികിത്സയിലും ഐസൊലേഷനിലുമായിരുന്ന ഡോക്ടര്‍ ഏഴുദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയത്. എന്നാല്‍ ഫലം പോസിറ്റീവ് തന്നെയാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആയ ശേഷം മാത്രമേ ഡോക്ടറെ ഡിസ്ചാര്‍ജ് ചെയ്യൂ എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിദേശ സന്ദർശനം നടത്തിയിട്ടില്ലാത്ത ഡോക്ടർക്ക് എങ്ങനെയാണ് ഒമൈക്രോൺ ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന് വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം ഡോക്ടറുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് കോവിഡ് പോസിറ്റീവ് ആയ അഞ്ചുപേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. അവരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അഞ്ചുപേരുടെ സാംപിള്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചതിന്റെ ഫലം ലഭിച്ചിട്ടില്ല.
46 കാരനായ ഡോക്ടര്‍ക്കും. 66 കാരനായ മറ്റൊരാള്‍ക്കുമാണ് കര്‍ണാടകയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കമുള്ള 220 ഓളം പേരെ കര്‍ണാടക ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരില്‍ 13 പേര്‍ പ്രൈമറി കോണ്‍ടാക്ടും 205 പേര്‍ സെക്കന്‍ഡറി കോണ്‍ടാക്ടും ആണെന്ന് ബംഗലൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ