മതപരിവര്‍ത്തനം നടന്നതായി പ്രചാരണം, പരീക്ഷ നടക്കുന്നതിനിടെ സ്‌കൂളിന് നേരെ ബജ്രംഗ് ദള്‍ ആക്രമണം- വീഡിയോ

മധ്യപ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെ, സ്‌കൂളിന് നേരെ ആക്രമണം
മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം
മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുന്നതിനിടെ, സ്‌കൂളിന് നേരെ ആക്രമണം. വിദിഷ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ബജ്രംഗ് ദള്‍
പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മതപരിവര്‍ത്തനം നടത്തി എന്ന ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു.

തിങ്കളാഴ്ചയാണ് സംഭവം. സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിലേക്ക് കല്ലെറിഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.

എട്ടു വിദ്യാര്‍ഥികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ ഭരണസമിതിക്കെതിരെ ആള്‍ക്കൂട്ടം മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മതപരിവര്‍ത്തനം നടത്തി എന്ന ആരോപണം സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി നിഷേധിച്ചു. സ്‌കൂള്‍ ആക്രമിക്കുമെന്ന് ഒരു ദിവസം മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബജ്രംഗ് ദള്‍
പ്രാദേശിക നേതാവ് നീലേഷ് അഗര്‍വാള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com