മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പ്രധാനമന്ത്രി 9.05ന് ആദരം അർപ്പിക്കും

മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പ്രധാനമന്ത്രി 9.05ന് ആദരം അർപ്പിക്കും
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡൽഹിയിൽ എത്തിച്ചു. പ്രത്യേക വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിൽ എത്തിച്ചത്. 

രാത്രി എട്ടരയോടെ അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തും. പ്രധാനമന്ത്രി ഒൻപത് മണിയോടെ പാലം വ്യോമതാവളത്തിൽ എത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 9.15ന് എത്തി അന്തിമോപചാരം അർപ്പിക്കും. പ്രതിരോധ മന്ത്രി 8.50നാണ് എത്തുക.

വരുൺ സിങിനെ ബംഗലൂരുവിലേക്ക് മാറ്റി

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. ഊട്ടി വെല്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ നിന്നും റോഡുമാർഗം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാർഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലാണ് വരുൺ സിങിനെ പ്രവേശിപ്പിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ വരുൺസിങിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏറ്റവും വിദഗ്ധ ചികിത്സ ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി വരുൺ സിങാണ്. കോപ്ടറിലുണ്ടായിരുന്ന 14 പേരിൽ 13 പേരും അപകടത്തിൽ മരിച്ചു. 

ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ

ഊട്ടിക്കടുക്ക് കുനൂരിൽ ഇന്നലെ ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. സുലൂരുവിൽ നിന്നും വെല്ലിങ്ടണിൽ ഒരു സൈനിക പരിപാടിക്കായാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 പേരും പോയത്. രാവിലെ വെല്ലിങ്ടണിലെ സൈനിക താവളത്തിൽ ബിപിൻ റാവത്തിന്റെയും സൈനികരുടേയും മൃതദേഹം പൊതുദർശനത്തിന് വെച്ചു. 

തമിഴ്‌നാട് ഗവർണർ ആർ എൻ രവി, തെലങ്കാന ​ഗവർണർ തമിളിസൈ സൗന്ദർരാജൻ,  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംസ്ഥാനമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. അവിടെ നിന്നും റോഡുവഴി സുലൂർ സൈനികതാവളത്തിലെത്തിച്ച ശേഷം വിമാനമാർ​ഗം ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം രാത്രിയോടെ  ഡൽഹിയിലെത്തിക്കും.  

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു/ എഎൻഐ ചിത്രം
സംസ്‌കാരം നാളെ ഡൽഹിയിൽ

ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡൽഹിയിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. 

ഖത്തർ സന്ദർശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സിപി മൊഹന്തി സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തിൽപ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്.  വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ലൈറ്റ് റെക്കോർഡർ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. 

പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ച് നാട്ടുകാർ

വിലാപയാത്ര കടന്നുപോയ റോഡിന്റെ ഇരുവശത്തും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികർക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com