'ഞാന്‍ എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്?'; നോണ്‍ വെജ് തട്ടുകടകള്‍ക്കെതിരെ നടപടിയെടുത്തതിന് ഹൈക്കോടതി വിമര്‍ശനം

നാളെ പ്രമേഹം വരുമെന്ന് പറഞ്ഞ് കരിമ്പിന്‍ ജ്യൂസ് കഴിക്കുന്നതില്‍നിന്നു വിലക്കുമോയെന്ന് ബെഞ്ച്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍ക്കുന്ന തട്ടുകടകള്‍ക്കെതിരെ നടപടിയെടുത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആളുകള്‍ എന്താണ് കഴിക്കേണ്ടതെന്ന് കോര്‍പ്പറേഷനാണോ തീരുമാനിക്കുന്നതെന്ന് കോടതി ചോദിച്ചു.

തട്ടുകടകള്‍ക്കെതിരെ രാജ്‌കോട്ട്, അഹമ്മദാബാദ് കോര്‍പ്പറേഷനുകള്‍ നടപടിയെടുക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ വിമര്‍ശനം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്‍ക്കുന്ന കടകള്‍ അധികാരികള്‍ പിടിച്ചെടുക്കുകയാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. 

ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കുന്നതു തടയാന്‍ കോര്‍പ്പറേഷന് എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലെന്നു കരുതി അതു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാമോ? ഞാന്‍ പുറത്തു പോയി എന്തു കഴിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. നാളെ പ്രമേഹം വരുമെന്ന് പറഞ്ഞ് കരിമ്പിന്‍ ജ്യൂസ് കഴിക്കുന്നതില്‍നിന്നു വിലക്കുമോയെന്ന് ബെഞ്ച് ആരാഞ്ഞു.

കോര്‍പ്പറേഷന്‍ കമ്മിഷണറെ വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കിയ കോടതി അധികാരികളുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തെറ്റായ കാരണം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹര്‍ജിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com