ജയ്പൂർ: 15കാരിയെ ഒമ്പതുദിവസം തുടർച്ചയായി ബലാത്സംഗം ചെയ്ത കേസിൽ 13 പേർക്ക് 20 വർഷം തടവ്. 10,000 രൂപ പിഴയും ഇവർക്ക് വിധിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ മറ്റു രണ്ട് പേർക്ക് നാലുവർഷം വീതം തടവും രാജസ്ഥാൻ കോട്ട കോടതി വിധിച്ചു. ഇവർ 7000രൂപ പിഴയും നൽകണം. പെൺകുട്ടിയെ തട്ടികൊണ്ടുപോയി ജാലവാറിലെത്തിച്ച് വിറ്റ സ്ത്രീക്ക് നാലുവർഷം തടവ് വിധിച്ചിട്ടുണ്ട്.
പോക്സോ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി അശോക് ചൗധരിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ പ്രായപൂർത്തിയാകാത്ത നാലു പ്രതികൾ പ്രാദേശിക ജുവനൈൽ ജസ്റ്റിസ് ബോർഡിൽ വിചാരണ നേരിടുകയാണ്. 12 പേരെ കോടതി വെറുതെവിട്ടു.
ബാഗ് വാങ്ങാനെന്ന വ്യാജേനയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കൂട്ടികൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ ജലവാറിലെത്തിച്ചു. അവിടെനിന്ന് ഒമ്പതുദിവസത്തിനിടെ പലർക്കായി പെൺകുട്ടിയെ വിറ്റെന്നും പരാതിയിൽ പറയുന്നു. ഈ വർഷം ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15കാരിയുടെ പരാതിയിലാണ് കൂട്ടബലാത്സംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ