ഭോപ്പാൽ: ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിന്റെ നിരാശയിൽ 160 കിലോ വെളുത്തുള്ളി കത്തിച്ച് കർഷകൻ. ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മന്ദ്‌സോറിൽ നടന്ന ലേലത്തിൽ പ്രതീക്ഷിച്ച വില നേടാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇയാൾ പരസ്യമായി വെളുത്തിള്ളി കത്തിച്ച് നശിപ്പിച്ചത്.
മന്ദ്‌സൗർ മാണ്ഡിയിലെ മൊത്തവ്യാപാരികൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ദിയോലിയിൽ നിന്നെത്തിയ ശങ്കർ സിർഫിറ എന്ന കർഷകൻ വിളകൾ കത്തിച്ച് പ്രതിഷേധിച്ചത്. "വെളുത്തുള്ളി ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവരാൻ ഞാൻ 5,000 രൂപ ചെലവഴിച്ചു, പക്ഷെ വിറ്റപ്പോൾ അവർ 1,100രൂപ മാത്രമാണ് തരാൻ കൂട്ടാക്കുന്നത്. വില കിട്ടിയില്ലെങ്കിൽ ഇത് കത്തിച്ചുകളയുന്നതാണ് നല്ലത്. ഈ സീസണിൽ കൃഷി ചെയ്യാൻ ഞാൻ 2.5 ലക്ഷം രൂപ ചെലവഴിച്ചു. പക്ഷെ കിട്ടിയത് ഒരു ലക്ഷം രൂപ മാത്രമാണ്," ശങ്കർ പറഞ്ഞു.
വെളുത്തുള്ളി കൂനകൂട്ടി കത്തിക്കുന്നതിന് അടുത്തുനിന്ന് ഇയാൾ 'ജയ് ജവാൻ ജയ് കിസാൻ' എന്ന് മുദ്രാവാക്യം വിളിക്കുന്നതും വിഡിയോയിൽ കാണാം. ചന്തയിലുണ്ടായിരുന്ന മറ്റ് ആളുകൾ തീപടർന്നുപിടിച്ച് മറ്റു നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ കരുതലെടുക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ