'മോക്ഷം കിട്ടണം', ഭാര്യയെയും മൂന്ന് മക്കളെയും അടിച്ചുകൊന്നു; 45കാരന്‍ വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കി

ഹരിയാനയില്‍ മോക്ഷം കിട്ടാന്‍ എന്ന പേരില്‍ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം 45കാരന്‍ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: ഹരിയാനയില്‍ മോക്ഷം കിട്ടാന്‍ എന്ന പേരില്‍ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം 45കാരന്‍ ജീവനൊടുക്കി. ഭാര്യയെയും മക്കളെയും ഉറക്കഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് റോഡില്‍ വാഹനത്തിന് മുന്നിലേക്ക് ചാടി 45കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഹിസാറില്‍ തിങ്കളാഴ്ചയാണ് സംഭവം. 45കാരനായ രമേശ്, ഭാര്യ സുനിത(38), പെണ്‍മക്കളായ അനുഷ്‌ക (14), ദീപിക (12), മകന്‍ കേശവ് (10) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലൂടെയാണ് മരണകാരണം വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

'എല്ലാവരെയും ശല്യപ്പെടുത്തുന്നിന് മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ ശരീരത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, ഇതില്‍ യാതൊരു പശ്ചാത്താപവുമില്ല'- ആത്മഹത്യാ കുറിപ്പിലെ വരികളാണിവ. രമേശിന്റെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രമേശിന് വാഹനാപകടം ഉണ്ടായി എന്ന് അറിഞ്ഞാണ് സഹോദരന്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരിച്ചവിവരം അറിഞ്ഞത്. രമേശിന്റെ പോക്കറ്റ് പരിശോധിച്ചപ്പോള്‍ ഒരു കുറിപ്പ് കിട്ടിയതായി സഹോദരന്‍ പറയുന്നു. ഭാര്യയെയും മക്കളെയും കൊന്നതായി കത്തില്‍ പറയുന്നതായി സഹോദരന്‍ സുനില്‍ കുമാര്‍ പറയുന്നു. ഉടനെ തന്നെ വീട്ടില്‍ പോയി നോക്കിയപ്പോള്‍ രമേശിന്റെ ഭാര്യയും മക്കളും മരിച്ചു കിടക്കുന്നതാണ് കണ്ടത്. 

രമേശ് എപ്പോഴും മറ്റുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രകൃതമാണ് എന്ന് സഹോദരന്‍ പറയുന്നു. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ഭാര്യയെയും മക്കളെയും മയക്കി കിടത്തിയ ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. വൈദ്യുതി കമ്പിയില്‍ തൊട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും പരാജയപ്പെട്ടതും കത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി വാഹനത്തിന് മുന്നിലേക്ക് ചാടി 45 കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com