ബംഗളുരു: ഓൺലൈനിലൂടെ തേങ്ങ ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 45,00രൂപ. സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബംഗളുരുവിലെ വിമാനപുരത്ത് കട നടത്തുന്ന സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. കടയിലേക്ക് ആവശ്യമായ തേങ്ങയുടെ ഓർഡറിനായി ഗൂഗിളിൽ തിരയുകയും ഗൂഗിളിൽ നിന്ന് ലഭിച്ച നമ്പറിൽ യുവതി വിളിക്കുകയുമായിരുന്നു. മൈസൂരുവിൽ നിന്നുള്ള മല്ലികാർജുൻ എന്ന പേരിലാണ് ഇയാൾ യുവതിയുമായി സംസാരിച്ചത്. തേങ്ങ ഇടപാട് സംബന്ധിച്ച് ഇരുവരും ധാരണയിലെത്തുകയും ചെയ്തു.
എന്നാൽ തേങ്ങ ലഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ തുകയും അഡ്വാൻസായി നൽകണമെന്ന് മല്ലികാർജുൻ ആവശ്യപ്പെട്ടതനുസരിച്ച് യുവതി ഗൂഗിൾ പേ വഴി തുക കൈമാറി. എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും തേങ്ങ ലഭിച്ചില്ല. ഇതോടെ മല്ലികാർജുനനെ തിരഞ്ഞ് പറഞ്ഞ അഡ്രസിൽ സ്ത്രീ മൈസൂരുവിലെ ആർഎംസി യാർഡിലെത്തി. എന്നാൽ അവിടെ മല്ലികാർജുൻ എന്ന പേരിൽ ആരും ഉണ്ടായില്ല.
മല്ലികാർജുനനെ വിളിച്ചപ്പോൾ തൻറെ കട അവിടയല്ലെന്നും പാണ്ഡവപുരത്താണെന്നും ഇയാൾ പറഞ്ഞു. എന്നാൽ അവിടെയെത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഇതോടെയാണ് യുവതി പൊലീസിന് പരാതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ