ന്യൂഡൽഹി: മരിച്ചെന്ന് സ്ഥിരീകരിച്ച് അന്ത്യകർമങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തില‍് ജീവൻ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് അവസാന നിമിഷം. ഞായറാഴ്ച രാവിലെ മരിച്ചെന്ന് ബന്ധുക്കൾ വിധിയെഴുതിയ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയിൽ തീ കത്തിക്കുന്നതിനു മുൻപായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോൾ കണ്ണ് തുറന്നത്. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലാണ് സംഭവം.
ശ്മശാനത്തിലെത്തിച്ച മൃതദേഹത്തിൽ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവൻ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
അർബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ