ഫോണ്‍ വിളിച്ച് അടുപ്പം സ്ഥാപിക്കും, പിന്നീട് ഭീഷണി; എട്ടുപേര്‍ക്കെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ 22കാരി കുടുങ്ങി, ഹണിട്രാപ്പ് റാക്കറ്റിലെ അമ്മ ഒളിവില്‍ 

നിരവധിപ്പേര്‍ക്കെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുക്കുകയും ഹണിട്രാപ്പ് ആരോപണം നേരിടുകയും ചെയ്ത 22കാരി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: നിരവധിപ്പേര്‍ക്കെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുക്കുകയും ഹണിട്രാപ്പ് ആരോപണം നേരിടുകയും ചെയ്ത 22കാരി അറസ്റ്റില്‍. ബിഎയ്ക്ക് പഠിക്കുന്ന 22കാരി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. എട്ടുപേര്‍ക്കെതിരെയാണ് യുവതി വ്യാജ ബലാത്സംഗ പരാതി നല്‍കിയത്. ഹണിട്രാപ്പ് റാക്കറ്റില്‍ യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന അമ്മയും മറ്റൊരാളും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ തെരച്ചില്‍ നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.

ഗുരുഗ്രാമിലാണ് സംഭവം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് എസിപി പ്രീത് പാല്‍ സിങ് അറിയിച്ചു.

ഒക്ടോബറില്‍ സാമൂഹിക പ്രവര്‍ത്തക യുവതിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതാണ് കേസില്‍ വഴിത്തിരിവായത്. യുവതിയുടെ വീട് തന്റെ മകന്‍ താമസിക്കാന്‍ വാടകയ്ക്ക് എടുത്തിരുന്നു. മുറി ഒഴിഞ്ഞതിന് പിന്നാലെ യുവതി കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി സാമൂഹിക പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

തുടക്കത്തില്‍ ഫോണില്‍ വിളിച്ച് സംസാരം തുടങ്ങിയ യുവതി പിന്നീട് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സാമൂഹിക പ്രവര്‍ത്തകയുടെ പരാതിയിലാണ് യുവതി അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എട്ടു വ്യാജ കേസുകള്‍ നല്‍കിയതായി യുവതി സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. ഇതില്‍ നാലുകേസുകള്‍ റദ്ദാക്കി. മൂന്ന് കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും രണ്ടു കേസുകള്‍ അന്വേഷണ ഘട്ടത്തിലാണെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com