'രണ്ടാനച്ഛനെ വിവാഹം കഴിക്കണം', അമ്മയുടെ കൊലപാതകത്തില്‍ മകള്‍ അറസ്റ്റില്‍; 33കാരനുമായി ഗൂഢാലോചന നടത്തി 

38കാരിയുടെ കൊലപാതകത്തില്‍ മകള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: 38കാരിയുടെ കൊലപാതകത്തില്‍ മകള്‍ അറസ്റ്റില്‍. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് അമ്മയെ 21കാരി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

 ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ യുവിക റെഡ്ഡിയാണ് അറസ്റ്റിലായത്. 

അര്‍ച്ചനയുടെ രണ്ടാമത്തെ ഭര്‍ത്താവായ നവീന്‍ കുമാറും കൂട്ടാളിയും ചേര്‍ന്നാണ് 38കാരിയെ കൊന്നത്. ഇന്നോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നവീനുമായി അകന്നുകഴിയുകയാണ് അര്‍ച്ചന. എന്നാല്‍ യുവിക രണ്ടാനച്ഛനൊപ്പമാണ് താമസിക്കുന്നത്. ഇതിനെ അര്‍ച്ചന എതിര്‍ത്തിരുന്നു. അര്‍ച്ചനയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അടുത്തിടെ അര്‍ച്ചന ഗുണ്ടകളെ വിട്ട് നവീനെ ഭീഷണിപ്പെടുത്തിയിരുന്നു. യുവികയുമായി ബന്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. യുവികയെ തിരികെ അമ്മയുടെ അരികിലേക്ക് അയക്കാനും ഗുണ്ടകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അര്‍ച്ചനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നതായും യുവികയെ കല്യാണം കഴിക്കാന്‍ പോകുന്നതുമായാണ് നവീന്‍ നല്‍കിയ മറുപടി.  തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാട ജീവിതമാണ് നയിച്ചത്. ജിം ട്രെയിനറാണ് 33 വയസുകാരനായ നവീന്‍. അര്‍ച്ചനയുടെ സാമ്പത്തിക സ്രോതസ്സുകളായിരുന്നു നവീന്റെ വരുമാനമാര്‍ഗം. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നവീന്‍ അര്‍ച്ചനയുമായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു. 

നവീനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് യുവികയോട് അര്‍ച്ചന ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം പൂര്‍വിക സ്വത്തില്‍ നിന്നും ഒന്നും തന്നെ തരില്ലെന്നും അര്‍ച്ചന അറിയിച്ചിരുന്നു. നവീനുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന്് പുറത്തുപോകണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com