മുംബൈ: 50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്ത് വയസുകാരനായ മകനെ അച്ഛൻ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ദാരുണ സംഭവം.
താനെ ജില്ലയിലെ കൽവയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കൽവയിൽ, വഗോഭ നഗർ കോളനിയിൽ താമസിക്കുന്ന സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി (41) എന്നയാളാണ് കണ്ണില്ലാത്ത ക്രൂരത നടത്തിയത്. 50 രൂപ കട്ടെടുത്തെന്നാരോപിച്ച് സന്ദീപ് മകനെ മർദ്ദിക്കുകയായിരുന്നു.
ക്രൂരമായി മർദ്ദനമേറ്റ ബാലൻ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോളനിയിലെ മറ്റ് താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. തങ്ങൾ എത്തുമ്പോൾ ബാലൻ തറയിൽ അനക്കമറ്റ് കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കി.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മരിച്ച ബാലന്റെ സഹോദരി, സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്. സന്ദീപിന്റെ ഭാര്യ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
സന്ദീപിനെതിരെ കൽവ പൊലീസ് കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ