വീണ്ടും വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ടെങ്കിലും, ഇത്തരത്തിലൊരു ഉത്തരവു നല്‍കാന്‍ കോടതിക്ക് അധികാരമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനോടൊപ്പം കഴിയണമെന്ന് ഒരു കോടതിക്കും ആദ്യ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ടെങ്കിലും, ഇത്തരത്തിലൊരു ഉത്തരവു നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്ന്, കുടുംബകോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

''മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ട്, എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല''- കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു സ്ത്രീക്കൊപ്പം സപത്‌നിയായി കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതിന് ഭര്‍ത്താവിന് അത് അവകാശം നല്‍കുന്നില്ലെന്ന് കോടതി വിലയിരുത്തി. ദാമ്പത്യത്തിലെ അവകാശം പുരുഷനു മാത്രം ഉള്ളതെന്ന് കോടതി പറഞ്ഞു.

രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ തിരികെ ഭര്‍തൃവീട്ടില്‍ അയച്ചുകൊണ്ട്, കുടുംബകോടതി ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുടുംബ കോടതി ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2010ലാണ് ഹര്‍ജി നല്‍കിയ യുവതി വിവാഹിതയായത്. 2015ല്‍ ഇവര്‍ക്കു കുഞ്ഞു ജനിച്ചു. നഴ്‌സ് ആയി ജോലി ചെയ്തിരുന്ന യുവതിയെ ഓസ്‌ട്രേലിയയിലേക്കു കുടിയേറാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നിര്‍ബന്ധം സഹിക്കാതായപ്പോള്‍ കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു മടങ്ങിയെന്ന് യുവതി പറയുന്നു. ഇതു ചോദ്യം ചെയ്താണ് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്. ഇതിനിയില്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com