ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കാന്‍ കമ്മീഷന്‍, 100 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കും; വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങള്‍

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് രാജ്യത്തെ 15,000 സകൂളുകളെ ശക്തിപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് രാജ്യത്തെ 15,000 സകൂളുകളെ ശക്തിപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. പുതുതായി 100 സൈനിക് സ്‌കൂളുകള്‍ ആരംഭിക്കും. സന്നദ്ധ സംഘടനകളുടെയും സ്വാകാര്യ സ്‌കൂളുകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹായത്തോടെയാണ് സ്‌കൂളുകള്‍ സ്ഥാപിക്കുക.  ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപം നല്‍കും. ഇതിനായി ഈ വര്‍ഷം തന്നെ നിയമനിര്‍മ്മാണം നടത്തുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

ലഡാക്കില്‍ ഉന്നത വിദ്യാഭ്യാസം സാധ്യമാകാന്‍ ലേയില്‍ കേന്ദ്രീയ സര്‍വകലാശാല സ്ഥാപിക്കും. എല്ലാ തരത്തിലുള്ള തൊഴിലാളികള്‍ക്കും കുറഞ്ഞ കൂലി ഏര്‍പ്പെടുത്തും. ഏതു മേഖലയിലും ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിക്കും. മതിയായ സുരക്ഷയോടെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുന്ന വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടെ, കേന്ദ്രബജറ്റില്‍ കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി . കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. താങ്ങുവില പരിഷ്‌കരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംഭരണം ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി കര്‍ഷകരുടെ കൈകളിലേക്ക് കൂടുതല്‍ തുക കൈമാറുന്നുണ്ട്. 2013-14 സാമ്പത്തികവര്‍ഷം ഗോതമ്പ് കര്‍ഷകര്‍ക്ക് ഒന്നടങ്കം നല്‍കിയത് 33,874 കോടി രൂപയാണ്. എന്നാല്‍ 2019-20ല്‍ ഇത് 62,802 കോടിയായി ഉയര്‍ന്നു. നടപ്പുസാമ്പത്തികവര്‍ഷം ഇത് 75000 കോടിയായി വര്‍ധിച്ചതായി ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക വായ്പയായി 16.5 ലക്ഷം കോടി രൂപ നല്‍കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നെല്ലിന്റെ താങ്ങുവില ഈ വര്‍ഷം ഇരട്ടിയാക്കി. 1.5 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്തു. 1000 മണ്ഡികളെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിന് രൂപം നല്‍കിയ ഫണ്ട് വര്‍ധിപ്പിച്ചു. 40000 കോടി രൂപയായാണ് ഉയര്‍ത്തിയത്. എപിഎംസികളാണ് ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 10000 കോടി രൂപ അനുവദിക്കും. എളുപ്പം കേടുപാടുകള്‍ സംഭവിക്കുന്ന 22 ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com