ബിജെപിയുടെ രഥയാത്ര തടയണം ; ഹൈക്കോടതിയില്‍ ഹര്‍ജി
By സമകാലിക മലയാളം ഡെസ്ക് | Published: 03rd February 2021 05:07 PM |
Last Updated: 03rd February 2021 05:07 PM | A+A A- |

ഫയൽ ചിത്രം
കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രഥയാത്ര തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രഥയാത്രക്കെതിരെ അഭിഭാഷകനായ രാമപ്രസാദ് സര്‍ക്കാര്‍ എന്നയാളാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ രഥയാത്ര നടത്താനാണ് ബിജെപി ആലോചിക്കുന്നത്.
സംസ്ഥാനത്ത് രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബിജെപി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. 294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകള്‍ സംഘടിപ്പിക്കുമെന്നാണ് പറയുന്നത്. 20 മുതല്‍ 25 ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഓരോ യാത്രയും. ഒരേ സമയം തന്നെയാണ് എല്ലാ യാത്രകളും നടക്കുകയെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രതാപ് ബാനര്‍ജി സംസ്ഥാന ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
അപേക്ഷയില്‍ അനുമതിക്കായി ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ രഥയാത്ര കടന്ന് പോകുന്ന എല്ലാ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നും ബിജെപിക്ക് അനുമതി വാങ്ങേണ്ടി വരും. ഏതെങ്കിലും പ്രദേശത്ത് ക്രമസമാധന പ്രശ്‌നം ഉന്നയിച്ചാല്‍ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരികയും ചെയ്യേണ്ടി വന്നേക്കും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും സമാനമായ യാത്ര നടത്താന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. പ്രാദേശിക തലങ്ങളില്‍ നിന്ന് അനുമതി തേടണമെന്ന് തന്നെയാണ് അന്നും മമത സര്‍ക്കാര്‍ നിലപാടെടുത്തത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തില്‍ സുപ്രീംകോടതിയില്‍ മമത സര്‍ക്കാര്‍ വിജയിച്ചു. രഥയാത്ര നടത്താനുള്ള ബിജെപിയുടെ പദ്ധതി പരാജയപ്പെട്ടു.