ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമം കാണിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സിഖ് പതാക നാട്ടുക അടക്കമുള്ള നടപടികള്‍ക്ക് പ്രേരിപ്പിച്ച നടൻ ദീപ് സിദ്ദു അടക്കമുള്ളവരെ കണ്ടെത്തുന്നതിനാണ് ഇനാം പ്രഖ്യാപിച്ചത്.
ചെങ്കോട്ടയില്‍ അതിക്രമത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദു, ജുഗ് രാജ് സിങ്, ഗുര്‍ജോത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരെ അറസ്റ്റു ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുള്ളത്. സമരത്തില്‍ പങ്കെടുത്ത ജജ്ബീര്‍ സിങ്, ബൂട്ടാസിങ്, സുഖ് ദേവ് സിങ്, ഇഖ്ബാല്‍ സിങ് തുടങ്ങിവരെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചാല്‍ അരലക്ഷം രൂപ വീതം പാരിതോഷികവും ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ചെങ്കോട്ടയിലെ അക്രമത്തിന് പിന്നാലെ ദീപ് സിദ്ദു അടക്കമുള്ളവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി ഡല്‍ഹി പൊലീസ് പഞ്ചാബിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതിനെ സാമൂഹ്യമാധ്യമത്തിലൂടെ ന്യായീകരിച്ച്, അതിക്രമത്തിന്റെ പിറ്റേന്ന് ദീപ് സിദ്ദു രംഗത്തു വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ