ഗ്രെറ്റയ്‌ക്കെതിരെ കേസ് എടുത്തിട്ടില്ല; വിശദീകരണവുമായി ഡല്‍ഹി പൊലീസ്

കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ  കേസ് എടുത്തെന്ന വാര്‍ത്ത തളളി ഡല്‍ഹി പൊലീസ്
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ  കേസ് എടുത്തെന്ന വാര്‍ത്ത തളളി ഡല്‍ഹി പൊലീസ്. എഫ്‌ഐആറില്‍ ഗ്രെറ്റ ത്യുന്‍ബെയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമരത്തെ സഹായിക്കാനെന്ന പേരില്‍ പ്രചരിക്കുന്ന ടൂള്‍ കിറ്റിനെതിരെയാണ് കേസ് എടുത്തതെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഗൂഢാലോചനയില്‍ ഗ്രെറ്റ ഭാഗമായെന്നാണ് ഡല്‍ഹി പൊലീസിന്റെ വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് ഗ്രെറ്റ വീണ്ടും രംഗത്തുവന്നു. ഒരു തരത്തിലുള്ള ഭീഷണികളും തന്നെ ഇതില്‍ നിന്ന് പിന്നോട്ടു വലിക്കുകയില്ലെന്നും ട്വീറ്റില്‍ പറയുന്നു. വിദ്വേഷം, ഭീഷണി, മനുഷ്യവകാശലംഘനം എന്നിവ തന്റെ നിലപാടില്‍ ഒരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും ട്വീറ്റില്‍ കുറിച്ചു.

കര്‍ഷക സമരത്തെ സഹായിക്കാന്‍ എന്ന പേരില്‍ ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റ്, ഇവരുടെ അജന്‍ഡ വ്യക്തമാക്കുന്നതായി ഡല്‍ഹി പൊലീസ് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ത്യുന്‍ബെ, റിഹാന തുടങ്ങി  വിദേശത്തുള്ള നിരവധി പ്രമുഖരാണ് രംഗത്തുവന്നത്. ഇവര്‍ക്കെതിരെ വിമര്‍ശനവുമായി മറുപക്ഷവും രംഗത്തുവന്നതോടെ, ലോകമൊട്ടാകെ വലിയ തോതിലുള്ള ചര്‍ച്ചയ്ക്കാണ് ഇത് വഴിമരുന്നിട്ടത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് ഗ്രെറ്റ ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ സമരത്തെ സഹായിക്കാന്‍ എന്ന പേരില്‍ ഗ്രെറ്റ പരിഷ്‌കരിച്ച ടൂള്‍കിറ്റും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചാണ് പുതിയത് ട്വിറ്ററില്‍ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com