ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അവഹേളിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശ് ഇന്ദോർ ജയിലിൽ നിന്ന് അദ്ദേഹം മോചിതനായി.
സുപ്രീം കോടതി വെള്ളിയാഴ്ച മുനവർ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മുനവറിന്റെ ജയിൽ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിൻറെ പകർപ്പ് ലഭിച്ചില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലീസ് മോചനം വൈകിപ്പിക്കുകയായിരുന്നു. ഇതോടെ സപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ഇന്ദോറിലെ ചീഫ് മെട്രോപൊളിറ്റർ മജിസ്ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെട്ട ഇടപെടൽ നടത്തിയതോടെയാണ് മുനവർ ജയിൽ മോചിതനായത്.
ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്ന് ജയിൽ മോചിതനായ ശേഷം മുനവർ ഫാറൂഖി പ്രതികരിച്ചു. മധ്യപ്രദേശ് ഹൈകോടതി നേരത്തേ മുനവറിന് ജാമ്യം നിഷേധിച്ചിരുന്നു. മുനവർ ഫാറൂഖിക്കെതിരെ തെളിവുകൾ നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ പൊലീസിന് കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ