ഫലപ്രാപ്തിയില്‍ സംശയം; സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാക്‌സിന്‍ തല്‍ക്കാലം നല്‍കില്ലെന്ന് ദക്ഷിണാഫ്രിക്ക

ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങിയ ആസ്ട്രസെനക വാക്‌സിന്‍ ജനങ്ങള്‍ക്കു നല്‍കുന്നതു മാറ്റിവയ്ക്കാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങിയ ആസ്ട്രസെനക വാക്‌സിന്‍ ജനങ്ങള്‍ക്കു നല്‍കുന്നതു മാറ്റിവയ്ക്കാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആഗോളതലത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി സ്വലി എംഖിസി അറിയിച്ചു. പത്തു ലക്ഷം കോവിഡ് വാക്‌സിന്‍ ആണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ദക്ഷിണാഫ്രിക്ക വാങ്ങിയത്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ തങ്ങളുടെ വാക്‌സിന്‍ പൂര്‍ണമായും പര്യാപ്തമല്ലെന്ന് ആസ്ട്രസെനക കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിതരണം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാക്‌സിനേഷന്‍ മാറ്റിവയ്ക്കുകയാണെന്നും തുടര്‍ നടപടികള്‍ ആരോഗ്യ വിദഗ്ധരുടെ സമിതി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ്ണ്‍, ഫൈസര്‍ എന്നിവയുടെ വാക്‌സിനുകളുടെ ശേഷി സംബന്ധിച്ച വ്യക്തത ഒരു മാസത്തിനുള്ളില്‍ അറിവാകും. ഇതു കണക്കിലെടുത്താണ് ആസ്ട്രാസെനകയുടെ വാക്‌സിന്‍ നല്‍കുന്നത് മാറ്റിവയ്ക്കുന്നത്. ഇന്ത്യയില്‍നിന്ന് എത്തിയ വാക്‌സിന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്തയാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കാനായിരുന്നു ദക്ഷിണ ആഫ്രിക്ക തിരുമാനിച്ചിരുന്നത്. 

പത്തു ലക്ഷം ഡോസ് വാക്‌സിന്‍ ആണ് സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ദക്ഷിണാഫ്രിക്ക വാങ്ങിയത്. ഇവയുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. വിതരണം മാറ്റിവയ്ക്കുന്നതിലൂടെ ഇവ പാഴായിപ്പോവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍, സെറം ഇന്‍സ്റ്റിറ്യൂട്ടുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ അറിയിച്ചത്. സാധാരണ വാക്‌സിനുകളുടെ കാലാവധി ആറു മാസമാണ്. ആസ്ട്രാ സെനക വാക്‌സിന്റെ കാലാവധി ഏപ്രിലില്‍ തീരുമെന്ന് ഇവിടെ എത്തിയ ശേഷമാണ് അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com