ന്യൂഡല്‍ഹി: രാജ്യസഭയില്‍ വികാരഘധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവും എംപിയുമായ ഗുലാം നബി ആസാദ് കാലാവധി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് നല്‍കുന്ന യാത്രയയപ്പ് ചടങ്ങിലാണ് മോദി വികാരം നിയന്ത്രിക്കാന്‍ സാധിക്കാതെ വിങ്ങിപ്പൊട്ടിയത്.
വലിയ പദവിയും ഉന്നതമായ ഓഫീസ് സൗകര്യങ്ങളും അധികാരവും ഒക്കെ ലഭിക്കുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഗുലാം നബി ആസാദ് ജിയെ പോലെയുള്ള ആളുകളെ കണ്ട് മനസിലാക്കണം. പാര്‍ട്ടി താത്പര്യത്തേക്കാള്‍ അദ്ദേഹം രാജ്യത്തിനാണ് പ്രാധാന്യം നല്‍കിയതെന്നു മോദി വ്യക്തമാക്കി.
പകരക്കാരനില്ലാത്ത നേതാവാണ് ഗുലാം നബി ആസാദ്. അദ്ദേഹത്തിന്റെ അഭാവം ഈ സഭയ്ക്ക് വലിയ നഷ്ടമാണ്. കാരണം വ്യക്തി താത്പര്യങ്ങൾക്കും പാർട്ടിക്കും അതിതനായി ഈ രാജ്യത്തിനും ഈ സഭയ്ക്കുമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പ്രധാനമന്ത്രി വ്യക്തമാക്കി.
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ആസാദ് എന്നിവരുടെ സേവനങ്ങളെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ഗുജറാത്തിലെ പലരും കശ്മീരില്‍ കുടുങ്ങിപ്പോയ ഘട്ടത്തില്‍ അന്ന് പ്രതിരോധ മന്ത്രിയായിരുന്നു പ്രണാബ് മുഖര്‍ജിയും കേന്ദ്ര മന്ത്രിയായിരുന്ന ഗുലാം നബി ആസാദും ചെയ്ത സേവനങ്ങളെ സ്മരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.
തങ്ങള്‍ തമ്മില്‍ നീണ്ട വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്ന് മോദി പറഞ്ഞു. അധികം ആര്‍ക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരു ഹോബിയെക്കുറിച്ചും മോദി പ്രസംഗത്തിനിടെ വെളിപ്പെടുത്തി. ഗുലാം നബി ആസാദിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പൂന്തോട്ട നിര്‍മാണവും പരിപാലനവുമാണെന്നും മോദി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ