വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അടക്കം 17 പേർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. വാട്സ്ആപ് ഗ്രൂപ്പുകളിലും പിന്നീട് യുട്യൂബിലും പ്രചരിച്ച വിഡിയോ എതിർത്തതിന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം എഫ്ഐആറിൽ നിന്ന് സുന്ദർ പിച്ചെയുടെ പേര് പിന്നീട് നീക്കം ചെയ്തു.
യുട്യൂബിൽ അഞ്ചുലക്ഷത്തിലധികം പേർ വിഡിയോ കണ്ടതായാണ് റിപ്പോർട്ട്. പിച്ചെക്ക് പുറമെ സജ്ഞയ് കുമാർ ഗുപ്ത ഉൾപ്പെടെ മൂന്ന് ഗൂഗിൾ ഇന്ത്യ തലവൻമാർക്കെതിരെയാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ഇവർക്ക് വിഡിയോ പ്രചരിപ്പിച്ചതിൽ ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലാണ് എഫ്ഐആറിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി ആറിനാണ് യുപിയിലെ ബേലുപുർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ക്രിമിനൽ കുറ്റങ്ങളടക്കം ചുമത്തിയാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ