ബലാത്സം​ഗക്കേസിൽ നിന്ന് തലയൂരാൻ സ്വന്തം സഹോദരിയെ കഴുത്ത് ഞെരിച്ച് ഇഷ്ടിക കൊണ്ട് തല അടിച്ചു തകർത്ത് കൊന്നു; യുവാവിന്റെ ക്രൂരത; അറസ്റ്റ്

ബലാത്സം​ഗക്കേസിൽ നിന്ന് തലയൂരാൻ സ്വന്തം സഹോദരിയെ കഴുത്ത് ഞെരിച്ച് ഇഷ്ടിക കൊണ്ട് തല അടിച്ചു തകർത്ത് കൊന്നു; യുവാവിന്റെ ക്രൂരത; അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോയിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിന്ന് രക്ഷപ്പെടാനായി സ്വന്തം സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ അംറോഹ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് അങ്കിത് ചൗധരിയെന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കിതിന്റെ സഹോദരി നേ​ഹയാണ് മരിച്ചത്. 

ജനുവരി 18ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അങ്കിത്. കുട്ടിയെ അങ്കിതും ബന്ധുവായ മറ്റൊരു യുവാവും ചേർന്ന് കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗക്കുറ്റം ഒഴിവാക്കാനായി ഇരയുടെ വീട്ടുകാരെ കുരുക്കാനായി അങ്കിത് നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് അങ്കിതിൻറെ സഹോദരി നേഹ കൊല്ലപ്പെട്ടത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആ കുറ്റം ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരൻറെ മേൽ കെട്ടിവയ്ക്കാനാണ് അങ്കിത് ശ്രമിച്ചത്. 

24 വയസുകാരിയായ നേഹ എംബിഎ പഠനം പൂർത്തിയാക്കിയ ശേഷം നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ‍ഡൽഹിയിലെ ലക്ഷ്മി നഗർ മേഖലയിലായിരുന്നു നേഹ താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് നേഹയുടെ മൃതദേഹം അംറോഹയിലെ പീർഗഡ് മേഖലയിൽ നിന്ന് കണ്ടെത്തിയത്. രക്തം പുരണ്ട ഇഷ്ടികയും പേരു വിവരങ്ങൾ വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. ഇതിൽ നിന്നാണ് മൃതദേഹം നേഹയുടേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക്  നേഹയുമായി അങ്കിത് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

ഫെബ്രുവരി ഏഴിന് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അങ്കിതിനെ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ഗൂഡാലോചന വ്യക്തമാകുന്നത്. അങ്കിതിൻറെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ നേഹയുടെ രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. 

അങ്കിതും ബന്ധു അക്ഷയും ചേർന്ന് ജനുവരി 18ന് ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തിരുന്നു. എസ് സിഎസ്ടി വിഭാഗത്തിനെതിരായ ആക്രമണത്തിനും ബലാത്സംഗത്തിനുമായിരുന്നു പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ഇവർക്കെതിരായി പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ജയിലിൽ പോകേണ്ടി വരുമെന്ന ഭയമാണ് ഇത്തമൊരു ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നേഹയുടെ സാന്നിധ്യത്തിൽ ബലാത്സംഗക്കേസിലെ ഇരയുടെ ബന്ധുക്കൾ മധ്യസ്ഥ ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിശ്വസിപ്പിച്ചാണ് സഹോദരിയെ ഡൽഹിയിൽ നിന്നു അങ്കിത് അംറോഹയിലെത്തിച്ചത്.

ഡൽഹിയിൽ നിന്ന് ടാക്സി വിളിച്ചാണ് അങ്കിത് നേഹയുമായി അംറോഹയിലെത്തിയത്. അംറോഹയിലെ ഗ്രീൻ കോളനിക്ക് സമീപമെത്തിയതോടെ അങ്കിത് കാറിൽ നിന്ന് ഇറങ്ങി. അങ്കിത് പീഡിപ്പിച്ച പെൺകുട്ടിയുടെ ബന്ധുക്കളെ കാണാനായി നേഹയും കാറിൽ നിന്നിറങ്ങി. കോളനിക്ക് സമീപത്തെ സ്കൂളിന് സമീപത്തേക്ക് നടക്കുന്നതിനിടെ അങ്കിത് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇഷ്ടികയെടുത്ത് നേഹയുടെ തലയും അടിച്ച് തകർത്തു. ഈ കുറ്റം താൻ ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ സഹോദരൻറെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പാളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com