വാലന്റൈന്‍സ് ഡേ ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ; 'അമര്‍ ജവാന്‍ ദിനം' ആചരിക്കണമെന്ന് ബജ്‌റംഗ്ദള്‍ 

വാലന്റൈന്‍സ് ഡേയില്‍ ഗുരുവനന്ദനം പ്രോഗ്രാം നടത്തുകയും, അധ്യാപകരെയും മാതാപിതാക്കളെയും ആദരിക്കുകയുമാണ് വേണ്ടതെന്നും പ്രമോദ് മുത്തലിക്ക്
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം / ഫയല്‍
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം / ഫയല്‍

ഹൈദരാബാദ് : ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത്. വാലന്റൈന്‍സ് ഡേ ആഘോഷം പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സംസ്‌കാരത്തിനും കുടുംബവ്യവസ്ഥയ്ക്കും എതിരാണെന്നും ആരോപിച്ച്  ബജ്‌റംഗ്ദള്‍  പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വാലന്റൈന്‍സ് ഡേ ആഘോഷം സംസ്ഥാനത്ത് നിരോധിക്കണമെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഹൈദരാബാദില്‍ സംഘടിച്ചെത്തിയവര്‍ വാലന്റൈന്‍ ആശംസ കാര്‍ഡുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ സംസ്‌കാരം മൂല്യങ്ങളില്‍ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും  ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ പറഞ്ഞു.  വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പകരം അന്നേദിവസം അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും  ബജ്‌റംഗ്ദള്‍ നേതാവ് ആവശ്യപ്പെട്ടു. 

വാലന്റൈന്‍സ് ഡേ രാജ്യത്ത് നിരോധിക്കണമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. യുവജനങ്ങളെ വഴിതെറ്റിക്കുന്ന മോശം പ്രവണതയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാലന്റൈന്‍സ് ഡേ ആഘോഷം നിരോധിക്കാന്‍ നടപടിയെടുക്കണമെന്നും മുത്തലിക്ക് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

വാലന്റൈന്‍സ് ഡേ ആഘോഷം, തുറന്ന സെക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ്. ഇതുവഴി മയക്കുമരുന്ന് ഉപയോഗവും വര്‍ധിക്കുന്നു. വാലന്റൈന്‍സ് ഡേയില്‍ ഗുരുവനന്ദനം പ്രോഗ്രാം നടത്തുകയും, അധ്യാപകരെയും മാതാപിതാക്കളെയും ആദരിക്കുകയുമാണ് വേണ്ടതെന്നും പ്രമോദ് മുത്തലിക്ക് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com