ലഖ്നൗ: പീഡന ശ്രമം ചെറുത്തതിനെ തുടർന്ന് 16കാരിയായ ദളിത് പെൺകുട്ടിയെ ടെറസിൽ നിന്ന് താഴേക്കെറിഞ്ഞ് യുവാക്കൾ. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. വീഴ്ചയിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
അരവിന്ദ്, മഹേന്ദ്ര എന്നീ യുവാക്കളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന് സമീപത്ത് നിന്നാണ് പെൺകുട്ടിയെ ഇരുവരും ചേർന്ന് വലിച്ചിഴച്ചു യുവാക്കളിൽ ഒരാളുടെ വീടിന്റെ ടെറസിന് മുകളിലേക്ക് കൊണ്ടുപോയത്.
എന്നാൽ പുറത്തുപോയ പെൺകുട്ടിയെ കാണാതെ അന്വേഷിച്ച് പിതാവ് വീടിന് സമീപം എത്തുകയും അക്രമികളെ തിരിച്ചറിയുകയും ചെയ്തതോടെ യുവാക്കൾ പെൺകുട്ടിയെ ടെറസിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. വീടിന് പരിസരത്ത് നിന്ന് അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ കിട്ടിയതോടെയാണ് പെൺകുട്ടിയുടെ പിതാവ് യുവാവിൻറെ വീട്ടിലേക്ക് എത്തിയത്. പിതാവ് തങ്ങളെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെ യുവാക്കൾ പെൺകുട്ടിയെ ടെറസിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. പെൺകുട്ടിയെ നോക്കാനായി പിതാവ് പോയ സമയത്ത് യുവാക്കൾ ടെറസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ടെറസിൽ നിന്നുള്ള വീഴ്ചയിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. എല്ലുകൾ പൊട്ടിയതിന് പുറമേ ആന്തരികമായ മുറിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നിലത്തു വീണ് ഗുരുതര പരിക്കേറ്റെങ്കിലും ബോധം നഷ്ടമാകാതിരുന്ന പെൺകുട്ടി സംഭവത്തെക്കുറിച്ച് പിതാവിനോട് പറഞ്ഞു. പിന്നാലെ കുട്ടിയെ ആശുപത്രിയിലാക്കി എത്തിയ പിതാവ് പൊലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് അടക്കം ചേർത്താണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ