ഗൽവാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകൾ പുറത്തു വിട്ടു,  മരണാനന്തര ബഹുമതിയും  

ഇതാദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന സമ്മതിക്കുന്നത്
ഗൽവാൻ താഴ്‌വര/ ചിത്രം: പിടിഐ
ഗൽവാൻ താഴ്‌വര/ ചിത്രം: പിടിഐ

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ചൈന. ഇവരുടെ പേരുകൾ പുറത്തു വിട്ട ചൈന അഞ്ച് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന സമ്മതിക്കുന്നത്. 

ചൈനീസ് ഭാഗത്ത് നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാൻ ചൈന തയാറായിരുന്നില്ല. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസർ ക്വി ഫാബോവയുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകൾ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്. ചെൻ ഹോങ്ജുൻ, ചെൻ സിയാങ്റോങ്, സിയാവോ സിയുവാൻ, വാങ് ഴൗറാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 

സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളും നിരവധി സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയുണ്ടായി. 

പട്രോൾ പോയിന്റ് 14ൽനിന്നു പിന്മാറുന്നതു സംബന്ധിച്ച ചർച്ചയ്ക്കായി കഴിഞ്ഞ വർഷം ജൂൺ 15നു രാത്രി ഒരു മുതിർന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ  ആണി തറച്ച ബേസ് ബോൾ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നു ചൈനീസ് മേഖലയിൽ എത്തിയത്. ഇവർ ആക്രമണം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈനികരെത്തി ഏറ്റുമുട്ടലായതോടെ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരിച്ചു.  ഗൽവാൻ താഴ്‌വരയിലെ സംഘർഷം അപ്രതീക്ഷിതമല്ലെന്നാണ് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com