ഭുവനേശ്വർ: ഓൺലൈൻ തട്ടിപ്പിനിരയായി ഒഡീഷയിലെ ഡോക്ടർക്ക് 77 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബ്ലോക്ക് ആയിക്കിടന്ന എടിഎം കാർഡ് സജീവമാക്കാം എന്നറിയിച്ച് ഫോൺ വിളിച്ചയാൾക്ക് കാർഡിന്റെ സിവിവി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുകയായിരുന്നു ഡോക്ടർ.സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് 77 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ഡോ സനാതൻ മൊഹാന്റി എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. ഈ മാസം ഒൻപതാം തിയതിക്കും 15-ാം തിയതിക്കും ഇടയിൽ 77,86,727രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്.
ഇൻഷുറൻസ് ആവശ്യത്തിന് എന്നുപറഞ്ഞ് ബന്ധപ്പെട്ട് ആയുർവേദ ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് 52 ലക്ഷം രൂപ തട്ടിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വർഷത്തിൽ പ്രീമിയം തുക ഇരട്ടിയാകും എന്നുപറഞ്ഞാണ് ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനി ആയുർവേദ ഡോക്ടറെ തട്ടിപ്പിനിരയാക്കിയത്. ഇരു പരാതികളും ഒന്നിച്ചാണ് അന്വേഷിക്കുന്നതെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ