ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡിഎംകെ സഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയെ ആണ് ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എം കെ.സ്റ്റാലിനുമായി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ച നടത്തും.
തമിഴ്നാടിന്‍റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. തമിഴ്നാട്ടില്‍ 35 സീറ്റ് വരെ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍, പരമാവധി 20 സീറ്റ് വരെ മാത്രമേ നല്‍കാനാകൂ എന്ന നിലപാടിലാണ് ഡിഎംകെ.
അതേസമയം പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കുന്നതില്‍ ഡിഎംകെയുമായി ധാരണയിലെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ കളികൾ പ്രചാരണായുധമാക്കാനാണ് കോൺഗ്രസ് ആലോചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ