ആശങ്ക വിടാതെ മഹാരാഷ്ട്ര, ഇന്നും 8,000ലധികം കോവിഡ് കേസുകള്‍; ചികിത്സയിലുള്ളവര്‍ 77,000ന് മുകളില്‍ 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് തുടരുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ 8000ന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 8293 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ, 3753 പേരാണ് രോഗമുക്തി നേടിയത്. ഈ സമയത്ത് 62 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ 21,55,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,24,704 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 52,174 ആയി ഉയര്‍ന്നു. നിലവില്‍ 77,008 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിരുന്നു. 

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകള്‍ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com