കര്‍ഷകസമരഭൂമിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; അതിശൈത്യത്തിലും പതറാതെ കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍നിന്ന്/പിടിഐ
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍നിന്ന്/പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ ആണ് മരിച്ചത്. 70 വയസായിരുന്നു.  ഗാലന്‍ സിങ് നവംബര്‍ മുതല്‍ ഗാസിപുര്‍ അതിര്‍ത്തിയില്‍ സമരത്തില്‍ പങ്കാളിയാണ്. 

ഇന്ന് രാവിലെയാണ് ഗാലന്‍ സിങ് തോമര്‍ മരിച്ചത്. ഡല്‍ഹിയില്‍ ശൈത്യം കടുത്തിരിക്കുകയാണ്. കടുത്ത ശൈത്യത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. സമരത്തില്‍ പങ്കെടുക്കവേ രക്തസാക്ഷിത്വം വരിച്ചവര്‍ക്കായി സമരഭൂവില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. 

അതേസമയം സമരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് പുതുവര്‍ഷ ദിനത്തിലും ആവര്‍ത്തിച്ച് കര്‍ഷകര്‍. താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗാരന്റി വേണമെന്നതും വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നതുമാണു പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളെന്നും ഇതു നടപ്പാക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്നും ഉടന്‍ കൊണ്ടുവരാനിരിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ നീട്ടിവയ്ക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഗുര്‍നം സിങ് ചാദുനി പറഞ്ഞു. എന്നാല്‍ രണ്ട് ആവശ്യങ്ങള്‍ക്കു പകരം മറ്റേതെങ്കിലും നടത്തിത്തന്ന് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com