ചണ്ഡീഗഢ്: ഹരിയാനയിൽ ദുരഭിമാനക്കൊല. പാനിപത്തിൽ സഹോദരിയുടെ ഭർത്താവിനെ സഹോദരന്മാർ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ചായിരുന്നു കൊലപാതകം. പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. നീരജിന്റെ സഹോദരൻ ജഗദീഷാണ് പരാതി നൽകിയത്.
കൊലപാതകത്തിന് തൊട്ടുമുമ്പ് കൂടിക്കാഴ്ചക്കായി കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നീരജിനെ ഫോൺ ചെയ്‌തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടൻ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. പൊലീസിനെതിരെയും ഇയാൾ ആരോപണം ഉന്നയിച്ചു. നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നെന്നും പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ പ്രണയം പ്രശ്‌നമായപ്പോൾ ഗ്രാമത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാർ എതിർത്തുവെന്ന് ഡെപ്യൂട്ടി എസ്പി സതീഷ് കുമാർ പറഞ്ഞു. ഒന്നര മാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാനയിൽ നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ