വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐഎസ്ആർഒ) മുതിർന്ന ശാസ്ത്രജ്ഞൻ രംഗത്ത്. ഐഎസ്ആർഒയിൽ ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്നുവർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് വെളിപ്പെടുത്തൽ.
2017 മേയ് 23-ന് ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ തനിക്ക് മാരകമായ വിഷം നൽകിയെന്നാണ് മിശ്ര പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തൽ. ആർസെനിക് ട്രൈയോക്സൈഡ് നൽകിയെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.
ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലർത്തിയാകും വിഷം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിഷബാധയ്ക്ക് ഡൽഹി എയിംസിൽ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ലോംഗ് കെപ്റ്റ് സീക്രട്ട് എന്ന് കുറിച്ചാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്ക് പേജിൽ വിവരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഐഎസ്ആർഒ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ