ക്ഷേത്രത്തില്‍ പോയ 50കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കാലുകള്‍ ഒടിഞ്ഞ നിലയില്‍, മൃതദേഹം പൂജാരി വീട്ടില്‍ ഉപേക്ഷിച്ചെന്ന് മകന്‍

ഉത്തര്‍പ്രദേശില്‍ 50കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 50കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായും കാലുകള്‍ക്ക് ഒടിവ് സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ക്ഷേത്രത്തില്‍ പോയ അംഗന്‍വാടി ജീവനക്കാരിയായ 50കാരി തിരിച്ചുവന്നില്ല. ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിലെ പൂജാരിയും രണ്ടു അനുയായികളും ചേര്‍ന്ന് തന്റെ അമ്മയുടെ മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് പോയതായി മകന്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ഒന്നും പറയാതെ പോകാനാണ് ഇവര്‍ ഒരുങ്ങിയത്. ചോദിച്ചപ്പോള്‍ സ്ത്രീ കിണറില്‍ വീണതാണ് എന്നായിരുന്നു അവരുടെ പ്രതികരണം. 50കാരിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തുകയായിരുന്നുവെന്നും പൂജാരി പറഞ്ഞതായി മകന്‍ പറയുന്നു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ സംഭവം പൊലീസിനെ അറിയിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയരായ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി ബദൗന്‍ എസ്എസ്പി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com