ബസില്‍ യുവാക്കളുടെ അശ്ലീലം പറച്ചില്‍, ഡ്രൈവര്‍ നിര്‍ത്തിയില്ല; വാഹനത്തില്‍ നിന്ന് എടുത്തുചാടി പെണ്‍കുട്ടികള്‍

ഉത്തര്‍പ്രദേശില്‍ യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടി രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുച്ചാടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാക്കളുടെ ശല്യം ചെയ്യലില്‍ പൊറുതിമുട്ടി രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തുചാടി. ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. പന്തിക്കേട് തോന്നിയ പെണ്‍കുട്ടികള്‍ മറ്റൊന്നും ആലോചിക്കാതെ വണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ തലയ്ക്കും പാദത്തിനും അരയ്ക്കുമാണ് പരിക്ക്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.

ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബുലന്ദ്ഷാഹറിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് പെണ്‍കുട്ടികള്‍ കയറിയത്. വാഹനത്തിന്റെ നടുവിലാണ് ഇരുവരും ഇരുന്നത്. നിമിഷങ്ങള്‍ക്കകം പെണ്‍കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് മുന്‍വശം ഇരുന്ന് നാലു യുവാക്കള്‍ ഇവരെ നോക്കി അശ്ലീലം പറയാന്‍ തുടങ്ങി. യുവാക്കളുടെ പീഡനം അസഹ്യമായതോടെ, വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. പകരം വാഹനത്തിന്റെ വേഗത കൂട്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡ്രൈവര്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോകുന്ന വഴിയില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി ബസ് കാത്തുനിന്ന സ്‌റ്റോപ്പില്‍ പോലും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബസ് നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ വ്യത്യസ്ത റൂട്ടിലൂടെയാണ് വാഹനം പോകുന്നത് എന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. 'ഇന്ന് ബസ് എവിടെയും നിര്‍ത്തില്ല. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്'- എന്നതായിരുന്നു യുവാക്കളുടെ പ്രതികരണം.പന്തിക്കേട് തോന്നിയ വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com