പണം വേണം; 10 വയസുകാരനെ ശ്വാസം മുട്ടിച്ചുകൊന്നു; അറസ്റ്റിലായത് 12, 17 വയസുകാര്‍

കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂൂഡല്‍ഹി: പണം ലഭിക്കുന്നതിനായി പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 17ഉം 12ഉം വയസുള്ളവരാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ നിന്നാണ് ഇന്നലെ 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മകനെ കാണാനില്ലെന്ന് പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ശ്രീ റാം കോളനിയിലെ മസ്ജിദിലേക്ക് പോയ മകനെ പിന്നീട് കാണാതായെന്നാണ് പിതാവ് പരാതിപ്പെട്ടത്. പള്ളിക്കുള്ളില്‍ കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ചാക്കിട്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചിപ്പിക്കാന്‍ പിതാവില്‍ നിന്നു പണം ആവശ്യപ്പെടാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കുട്ടിക്ക് ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പ്രതികള്‍ മോമോസ് വാങ്ങുകയും ഒരുമിച്ചു കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പള്ളിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. മൂവരും ചേര്‍ന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസ്സുകാരന്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com