ജീന്‍സ് ധരിച്ചാല്‍ വിവാഹമോചനം നേടുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി; 37 കാരി പൊലീസ് സ്റ്റേഷനില്‍

ജീന്‍സ് ധരിച്ചാല്‍ വിവാഹമോചനം നേടുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമദാബാദ്: ഭര്‍ത്താവ് ശാരീരീകവും മാനസികവുമായി ഉപദ്രവിക്കുന്നെന്ന പരാതിയുമായി 37 കാരി പൊലീസ് സ്റ്റേഷനില്‍. സദാചാരിയായ ഭര്‍ത്താവ് ജീന്‍്‌സ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്നും, ജീന്‍സ് ധരിച്ചാല്‍ വിവാഹമോചനം നേടുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.ജീന്‍സ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്നതിന് പുറമെ ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

അഹമ്മദാബാദിലെ ബേജല്‍പ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.  2017ലായിരുന്നു യുവാവുമായുള്ള വിവാഹം. യുവതിയുടെ രണ്ടാമത്തെയും ഭര്‍ത്താവിന്റെ മൂന്നാമത്തെയും വിവാഹമാണിത്. രണ്ട് നിബന്ധനകളോടെയായിരുന്നു യുവതി വിവാഹത്തിന് സമ്മതിച്ചത്. ആദ്യ നിബന്ധന താന്‍ ജോലി ഉപേക്ഷിക്കില്ലെന്നായിരുന്നു, രണ്ടാമത്തേത്, ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കില്ല എന്നും. ഇത് രണ്ടും സമ്മതിച്ചതോടെയായിരുന്നു വിവാഹത്തിലേക്ക് കടന്നത്.


വിവാഹത്തിന് പിന്നാലെ യുവതിയുടെ നിബന്ധനയ്ക്ക് അനുസരിച്ച് ഇവര്‍ താമസം മാറിയിരുന്നു. ഫത്തേവാഡിയില്‍ യുവതിയുടെ പിതാവ് വാങ്ങി നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലേക്കായിരുന്നു മാറിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മാസം ആയതോടെ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ജീന്‍സ് ധരിക്കുന്നതില്‍ നിന്ന് ഭര്‍ത്താവ് വിലക്കിയതായും ജോലി ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു.

ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ, അയാളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി താമസിക്കരുതെന്നായിരുന്നു പിതാവ് ഉപദേശിച്ചത്. താമസിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണ് എന്ന് പറഞ്ഞായിരുന്നു ഇത്. നിസാര കാര്യത്തിന് പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ താനുമായി പ്രശ്‌നത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്നും യുവതി ആരോപിച്ചു

ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പതിവായതോടെ യുവതി വീട് വിട്ട് ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്താണ് ഭര്‍ത്താവ് സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നെന്ന് യുവതി അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെ വീട് വിട്ട യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com