മരിച്ചയാളുടെ അക്കൗണ്ടിൽ ഒരു ലക്ഷത്തിലേറെ രൂപ, ശവസംസ്കാരത്തിന്  പണം എടുക്കണം; മൃതദേഹവുമായി ബാങ്കിലെത്തി നാട്ടുകാരുടെ പ്രതിഷേധം

അവിവാഹിതനായ അറുപതുകാരൻ മരിച്ചതോടെയാണ് നാട്ടുകാർ പണത്തിനായി ബാങ്കിലെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്ന: ശവസംസ്കാരത്തിനുള്ള പണമെടുക്കാനായി മൃതദേഹവുമായി ബാങ്കിൽ പ്രതിഷേധിച്ച് ​ഗ്രാമീണർ. മഹേഷ് യാദവ് എന്ന അറുപതുകാരൻ മരിച്ചതോടെയാണ് നാട്ടുകാർ പണത്തിനായി ബാങ്കിലെത്തിയത്. ഷാജഹാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിംഗ്രിയാവൻ ഗ്രാമത്തിലാണ് സംഭവം. 

അവിവാഹിതനായ മഹേഷ് യാദവ് മരിച്ചതോടെ നാട്ടുകാർ ഇയാളുടെ ശവസംസ്കാരത്തിനുള്ള പണം വീട്ടിൽ തെരഞ്ഞെങ്കിലും ലഭിച്ചില്ല. വീട്ടിൽ നിന്നും ലഭിച്ച പാസ് ബുക്കിൽ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് കണ്ടു. മഹേഷിന്റെ ബന്ധുക്കൾ ആരും ജീവിച്ചിരിപ്പില്ലാത്തതിനാൽ ഇയാളുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാമെന്ന് നാട്ടുകാർ തീരുമാനിച്ചു. 

പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടിൽ നോമിനി ആയി ആരുടെയും പേര് നൽകാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. 1.18 ലക്ഷം രൂപയാണ് മഹേഷിൻറെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. മഹേഷിന്റെ സഹോദരൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. കുടുംബത്തിൽ മറ്റാരും ഇല്ല. 

അക്കൗണ്ടിലെ പണത്തിൽ നിന്ന് 20,000 രൂപ പിൻവലിക്കാനാണ് നാട്ടുകാർ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ‌ർ പറഞ്ഞു. എന്നാൽ പണം നൽകാനാവില്ലെന്ന് ബാങ്ക് മാനേജർ അറിയിച്ചതോടെ പ്രതിഷേധവുമായി ഗ്രാമീണർ കാനറ ബാങ്കിനുള്ളിലേക്ക് എത്തി. മൂന്നു മണിക്കൂറോളമാണ് മൃതദേഹം ബാങ്കിനകത്ത് വെച്ചത്. ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് സംസ്കാര ചടങ്ങിനായി 10,000 രൂപ നൽകിയാണ് പ്രശ്നം പരിഹരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com