വിവാദ കാര്‍ഷിക നിയമം :  പൊതു താല്‍പ്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. കര്‍ഷക സമരത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും കോടതി പരിഗണിക്കും. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് നിയമത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

ഡല്‍ഹി അതിര്‍ത്തികളില്‍ സമരരംഗത്തുള്ള കര്‍ഷകരെ നീക്കണമെന്ന ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തിയിട്ടുള്ള മറ്റൊന്ന്. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും. 

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. വെള്ളിയാഴ്ചയാണ് അടുച്ച ചര്‍ച്ച വെച്ചിരിക്കുന്നത്. കേന്ദ്രവുമായുള്ള ചര്‍ച്ച തുടരാന്‍ സിംഗുവില്‍ ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. 

പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന് വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26 ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com