ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജനുവരി 26 ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജിയും കോടതി പരിഗണിക്കും.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ നല്‍കിയ സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. സമരക്കാരുടെ വാദം അന്യായമാണ്. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ അനുകൂലിക്കുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. എട്ടു റൗണ്ട് ചർച്ച നടന്നിട്ടും പ്രശ്നം തീർക്കാൻ സർക്കാരിന് കഴിയാത്തതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ