വളര്‍ത്തു നായയെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ കഴുത്തു ഞെരിച്ചു കൊന്നു, ആത്മഹത്യയാക്കാന്‍ കെട്ടിത്തൂക്കി

രാജസ്ഥാനില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറെ അയല്‍വാസി കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറെ അയല്‍വാസി കഴുത്തുഞെരിച്ച് കൊന്നു. വീടിന്റെ മുന്‍വശത്ത് കൂടി വളര്‍ത്തുനായയ്‌ക്കൊപ്പം അയല്‍വാസി നടക്കാന്‍ പോകുന്നത് 55കാരി തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. വീട്ടില്‍ അതിക്രമിച്ച് കയറിയ അയല്‍വാസി ഷാള്‍ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ച് കൊന്നത്. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയതായി പൊലീസ് പറയുന്നു.

ജയ്പൂരിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വിദ്യ ഒറ്റയ്ക്കാണ് താമസിക്കുന്നത്.ഒരേ ഒരു മകന്‍ ഭോപ്പാലില്‍ ഐടി എന്‍ജിനീയറായി ജോലി നോക്കുകയാണ്.  ഫെബ്രുവരിയില്‍ മകന്റെ കല്യാണത്തിന് പോകാനിരിക്കേയാണ് കൊലപാതകം നടന്നത്.

തിങ്കളാഴ്ച സോഷ്യല്‍മീഡിയയില്‍ വിദ്യയുടെ പ്രതികരണം കാണാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളിലെ സഹപ്രവര്‍ത്തക അന്വേഷിച്ചപ്പോഴാണ് മരണ വിവരം പുറംലോകം അറിഞ്ഞത്. വീട്ടില്‍ വന്ന് നോക്കിയപ്പോള്‍ വിദ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും അയല്‍വാസികളെ ചോദ്യം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് മരണം കൊലപാതമാണ് എന്ന് തെളിഞ്ഞത്.

തിങ്കളാഴ്ച വിദ്യ പാല്‍ വാങ്ങാന്‍ പുറത്തുപോയിരുന്നു. അതിനിടെ അയല്‍വാസികളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ രണ്ടു സഹോദരന്മാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുറ്റം തെളിഞ്ഞത്. സഹോദരന്മാരില്‍ ഒരാളായ കൃഷ്ണ കുമാറിന്റെ മുഖത്ത് മാന്തിയ പാടുണ്ടായിരുന്നു. വളര്‍ത്തുനായയെ കളിപ്പിക്കുന്നതിനിടെ സംഭവിച്ചതാണ് എന്നായിരുന്നു വിശദീകരണം.

എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഷാള്‍ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ച് കൊന്നത്. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കിയതായി പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്. ടെറസ് വഴിയാണ് അകത്തുകടന്നത്. കഴുത്തുഞെരിച്ച് കൊല്ലുന്നത് വിദ്യ ചെറുക്കുന്നതിനിടെയാണ് പ്രതിയുടെ മുഖത്ത് മാന്തിയ പാടുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com