ചെന്നൈ: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. പൊലീസ് എത്തിയപ്പോൾ അമിത് ഷായുടെ ഓഫീസിനെ അറിയിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി. നീണ്ട വാക്കു തർക്കത്തിനൊടുവിൽ പ്രാദേശിക നേതാക്കളെ പോലീസ് പിടികൂടുകയായിരുന്നു.
കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാർ എത്തി ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇവർ മടങ്ങാനൊരുങ്ങി. ഇതേത്തുടർന്ന് ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.
ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ ഉദ്യോഗസ്ഥർക്ക് നേരെയും യുവാക്കൾ കയർത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയില്‍ പൊലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. ബിജെപി പ്രാദേശിക പ്രവർത്തകരായ ഭാസ്ക്കർ, പുരുഷോത്തമൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട ആൾക്കായി അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ