സ്ത്രീധനം നല്‍കിയില്ല, ലഹരിപാനീയം കുടിപ്പിച്ചു, കൈ ഒടിച്ചും താടിയെല്ല് തകര്‍ത്തും യുവതിക്ക് നേരെ ആക്രമണം; യുപിയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ക്രൂരത 

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍. സ്ത്രീധനം നല്‍കാത്തതിന്റെ പ്രതികാര നടപടിയായി യുവതിക്ക് ലഹരി കലര്‍ത്തിയ പാനീയം നിര്‍ബന്ധിച്ച് കൊടുത്തതായും പരാതിയില്‍ പറയുന്നു. 

പിലിബിത്തിലാണ് സംഭവം. നേഹയാണ് ഗാര്‍ഹിക പീഡനത്തിന് ഇരയായത്. 2007ലായിരുന്നു യുവതിയുടെ കല്യാണം. മൊറാദാബാദില്‍ ആരോഗ്യവകുപ്പിലെ ഫാര്‍മസിസ്റ്റാണ് യുവതിയെ കല്യാണം കഴിച്ചത്. സ്ത്രീധനമായി ഇതുവരെ 3.5 ലക്ഷം രൂപ നല്‍കിയതായി യുവതിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു. കൂടുതല്‍ സ്ത്രീധനം ചോദിച്ചായിരുന്നു പീഡനം. മരുമകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നേഹയെ ലെതര്‍ ബെല്‍റ്റ് കൊണ്ട് സ്ഥിരമായി തല്ലാറുണ്ടെന്നും അച്ഛന്റെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നേഹയ്ക്ക്് ലഹരി കലര്‍ന്ന പാനീയം നല്‍കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ യുവതിയുടെ കൈ ഒടിയുകയും താടിയെല്ല് തകര്‍ന്നതായും പൊലീസ് പറയുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com