അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ കരുതല്‍; സൗജന്യവാക്‌സിന്‍ നല്‍കും; ആഴ്ചകള്‍ക്കുള്ളില്‍ കയറ്റുമതി

നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം


ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ അയല്‍രാജ്യങ്ങള്‍ നല്‍കാന്‍ തയ്യാറെടുപ്പുമായി ഇന്ത്യ. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.

സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച ഓക്‌സ്ഫഡ് - അസ്ട്രാസെനക്കയുടെ കോവിഷീല്‍ഡ് വാക്‌സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ല. അടുത്ത ഷിപ്‌മെന്റുകള്‍ക്ക് ഓരോ കമ്പനിക്കും രാജ്യങ്ങള്‍ പണം നല്‍കി വാങ്ങേണ്ടിവരും. 

നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്‌സീന്‍ ആവശ്യപ്പെട്ടത്. മ്യാന്‍മറും ബംഗ്ലദേശും സീറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സീന്‍ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. 

ബ്രസീലിന്റെ ഫിയോക്രൂസ് ഇന്‍സ്റ്റിറ്റിയൂട്ട്, സീറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യണ്‍ ഡോസ് വാക്‌സീനുകള്‍ കൊണ്ടുപോകാന്‍ ബ്രസീല്‍ ഒരു വിമാനം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അപ്പോള്‍ വാക്‌സീന്‍ വിതരണം ആരംഭിക്കാത്തതിനാല്‍ കേന്ദ്രം അതിന് അനുമതി നല്‍കിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com