മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണം തൂത്തെറിഞ്ഞ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിപാറിച്ചത് നന്ദിഗ്രാമിന്റെ മണ്ണില്‍ ചവിട്ടി നിന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്, ഇത്തവണ മമത നന്ദിഗ്രാമിലെത്തുന്നത് സിപിഎമ്മിനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചല്ല, സ്വന്തം തട്ടകത്തില്‍ നിന്ന് പിണങ്ങി ബിജെപിയിലെത്തിയ സുവേന്ദു അധികാരിക്കെതിരായാണ് ബംഗാള്‍ മുഖ്യമന്ത്രി നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുന്നത്.
നന്ദി ഗ്രാമിനെ തന്റെ 'ഭാഗ്യസ്ഥലം' എന്നാണ് മമത വിശേഷിപ്പിക്കുന്നത്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള സുവേന്ദു, മമതയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
2007ല്‍ 'തേരാ നാം മേരാ നാം നന്ദിഗ്രാം നന്ദിഗ്രാം' എന്ന മുദ്രാവാക്യം മുഴങ്ങിയ നന്ദിഗ്രാമില്‍ പക്ഷേ ഇന്ന് മുഴങ്ങുന്നത് മതവേര്‍തിരിവിന്റെ മുദ്രാവാക്യങ്ങളാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ നന്ദിഗ്രാം വര്‍ഗീയപരമായി ചേരിതിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
സ്‌പെഷ്യല്‍ എക്കോണമിക് സോണാക്കി പ്രഖ്യാപിച്ചു വന്‍കിട നിര്‍മ്മാണം നടത്താനുള്ള നീക്കത്തിന് എതിരായി നന്ദിഗ്രാമില്‍ ഉയര്‍ന്ന ജനരോക്ഷമാണ് സിപിഎമ്മിനെ ബംഗാളില്‍ കടപുഴക്കിയത്. അന്നുയര്‍ന്ന മുദ്രാവാക്യമായിരുന്നു 'തേരാ നാം മേരാ നാം നന്ദിഗ്രാം' എന്നാല്‍ ഇന്ന് അതിന്റെ സ്ഥാനത്ത് 'ജയ് ശ്രീ റാം' കടന്നുവന്നു.
സാമൂദായിക ധ്രൂവീകരണത്തിനുള്ള പ്രധാന കാരണം സുവേന്ദു അധികാരി ബിജെപിയിലെത്തിയതാണ്. നന്ദിഗ്രാം സമരത്തില്‍ സുവേന്ദുവും മമതയും ഒരുപോലെ തിളങ്ങിയ നേതാക്കളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേരെ ഇവിടെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു.
'കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളില്‍ നന്ദിഗ്രാം വളരെയധികം മാറിയിട്ടുണ്ട്. നേരത്തെ എല്ലാ സമുദായങ്ങളും ഒരുമിച്ച് സമാധാനത്തോടെ ജീവിച്ചിരുന്നു. തീര്‍ച്ചയായും വ്യത്യാസങ്ങളും അക്രമങ്ങളും ഉണ്ടായിരുന്നു, പക്ഷേ അത് മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല, രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി യുള്ളതായിരുന്നു. ഒരുവശത്ത് ഹിന്ദുക്കളും മറുവത്ത് മുസ്ലിംകളും, ഞങ്ങള്‍ ഇതിന് മുന്‍പ് ഒരിക്കലും ഇങ്ങനെയൊരു അവസ്ഥ കണ്ടിട്ടില്ല'. ഭൂമി ഏറ്റെടുപ്പ് സമരത്തില്‍ പങ്കെടുത്ത റസൂല്‍ പറയുന്നു.
'സിപിഎം ഒരിക്കലും ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചിരുന്നില്ല. എന്തുകൊണ്ട് ഹിന്ദുക്കള്‍ ബിജെപിക്കൊപ്പം പോകരുത് എന്ന് ആരും പറഞ്ഞില്ല. ഞങ്ങള്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല'. ഭൂമി ഏറ്റെടുക്കലിന് എതിരെ സമരം നടത്തിയ നേതാക്കളില്‍ പ്രധാനയായ ഷെയ്ഖ് സൂഫിയാന്‍ പറയുന്നു.
2013ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം പ്രതിനിധികള്‍ മേല്‍ക്കൈ നേടിയതോടെയാണ് നന്ദിഗ്രാമില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണം നടത്തി തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. 2018ല്‍ ഇത് കൂടുതല്‍ ശക്തമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ