ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന കേസില്‍ നിർണായക വഴിത്തിരിവ്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നപെണ്‍കുട്ടിയെ പരാതി കള്ളമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. വ്യാജ പരാതി നല്‍കി തെറ്റിദ്ധരിപ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലെയും സമീപ പ്രദേശങ്ങളിലെയുമായി 150 ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് പരിശോധിച്ചു.
കൂടാതെ പര്‍ദേശിപുര മുതല്‍ ബാംഗാഗ വരെയുള്ള റെയില്‍വേ ട്രാക്കില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. പരിശോധനയിലും തുടര്‍ അന്വേഷണത്തിലും പരാതി വ്യാജമാണെന്നും പെണ്‍കുട്ടിയുടെ വാദം കളവാണെന്നും വ്യക്തമായതായി ഇന്‍ഡോര്‍ ഐജി ഹരിനാരായണ്‍ ചാരി ശര്‍മ്മ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്ന് ഐജി വ്യക്തമാക്കിയില്ല. ചൊവ്വാഴ്ച രാത്രി മുന്‍കാമുകനും സുഹൃത്തുക്കളും കൂടി തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയും, മുഖത്ത് സ്‌പ്രേ അടിച്ച് ബോധം കെടുത്തി ചാക്കില്‍ കയറ്റി ഭാഗിപുരയില്‍ റെയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ