ജയ്പുർ: നാണക്കേടു ഭയന്നു ഒളിച്ചോടിയ യുവാവ് പാകിസ്ഥാൻ അതിർത്തി സേനയുടെ പിടിയിൽ. പാക്ക് റേഞ്ചർമാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണു വീട്ടുകാരും രാജസ്ഥാൻ പൊലീസും ബിഎസ്എഫും. കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ടതിന്റെ നാണക്കേടിനെ തുടർന്നായിരുന്നു നാടുവിടാനുള്ള ശ്രമം.
രാജസ്ഥാനിലെ ബാഡ്മേർ ജില്ലയിലാണു സംഭവം. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന ഗ്രാമമാണ്ത്തി ഇത്. 19കാരനായ ഗെമറ റാം മേഘ്‍വാൽ ആണ് നവംബർ നാലിനു രാത്രി കാമുകിയെ കാണാൻ അവരുടെ വീട്ടിലെത്തിയത്. എന്നാൽ ഗെമറയെ കാമുകിയുടെ മാതാപിതാക്കൾ പിടികൂടി. സംഭവം വീട്ടിൽ അറിയിക്കുമെന്നു പറഞ്ഞതോടെ നാണക്കേടു ഭയന്നു മേഘ്‍വാൽ നാടുവിടുകയായിരുന്നു.
യുവാവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്കു പോയതാകാം എന്നു വീട്ടുകാർ പറയുന്നത്. ഇതോടെ ബിഎസ്എഫ് കേസ് ഏറ്റെടുക്കുകയും പാക്ക് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ജനുവരി നാലിനാണു മേഘ്‍വാൽ പാക്കിസ്ഥാൻ അതിർത്തി സേനയുടെ പിടിയിലുണ്ടെന്ന സ്ഥിരീകരണം വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ