കോടീശ്വരന്മാര്‍ വീണ്ടും പണക്കാരായി, പാവപ്പെട്ടവന്റെ ജോലി ഇല്ലാതായി; ലോക്ക്ഡൗണില്‍ രാജ്യത്തെ സാമ്പത്തിക വിടവ് കൂടുതല്‍ രൂക്ഷമായെന്ന് റിപ്പോര്‍ട്ട് 

കഴിഞ്ഞ വർഷം ഏപ്രിലിൽ മാത്രം മണിക്കൂറിൽ 1.7 ലക്ഷം പേർക്ക് വീതം തൊഴിൽ ഇല്ലാതായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ അതിസമ്പന്നര്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും ഇടയിലുള്ള സാമ്പത്തിക വിടവ് കൂടുതല്‍ രൂക്ഷമാക്കിയെന്ന് റിപ്പോര്‍ട്ട്. പല തൊഴിലാളികള്‍ക്കും ദീര്‍ഘനാള്‍ തൊഴിലില്ലായ്മ അനുഭവിക്കേണ്ടിവന്നെന്നും അടിസ്ഥാന ആരോഗ്യസേവനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാലയളവില്‍ രാജ്യത്തെ കോടീശ്വരന്മാരുടെ സമ്പത്തില്‍ 35ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഓക്‌സ്ഫാം എന്ന സന്നദ്ധസംഘത്തിന്റെ 'ദി ഇനീക്വാളിറ്റി വൈറസ്' എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ 84 ശതമാനം വീടുകളും വിവിധ തരത്തില്‍ വരുമാന നഷ്ടം നേരിട്ടെന്നും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാത്രം മണിക്കൂറില്‍ 1.7 ലക്ഷം പേര്‍ക്ക് വീതം തൊഴില്‍ ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ രാജ്യത്തെ അതിസമ്പന്നരായ 100 പേരുടെ വരുമാന വര്‍ദ്ധനവ് മാത്രം ഉപയോഗിച്ച് 138ദശലക്ഷം ആളുകള്‍ക്ക് 94,045 രൂപയുടെ ചെക്ക് നല്‍കാമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 

അംബാനി ഒരു മണിക്കൂറിലുണ്ടാക്കിയ നേട്ടം കൈവരിക്കാന്‍ ഒരു അവിദഗ്ധ തൊഴിലാളിക്ക് പതിനായിരം വര്‍ഷങ്ങള്‍ വേണമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തിലെ നാലാമത്തെ സമ്പന്നനായി അംബാനി എത്തിയപ്പോള്‍ അതിനും മാസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലിയില്ലാതെ വീടുകളിലേക്ക് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com