15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; 'പൊളിക്കൽ നയ'ത്തിന് സർക്കാർ അം​ഗീകാരം

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; 'പൊളിക്കൽ നയ'ത്തിന് സർക്കാർ അം​ഗീകാരം
പ്രതീകാത്മക ചിത്രം/ ട്വിറ്റർ
പ്രതീകാത്മക ചിത്രം/ ട്വിറ്റർ

ന്യൂ‍ഡൽഹി: 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്ര സർക്കാർ അനുമതി. വാഹനങ്ങൾ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകി. 2022 ഏപ്രിൽ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ഈ നിർദേശം ബാധകമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

വാഹനങ്ങൾ പൊളിക്കുന്നതിനും രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സർക്കാർ എന്ന നിലയിൽ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടർന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറിക്കടക്കാൻ സ്‌ക്രാപേജ് പോളിസി സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 15 വർഷത്തിൽ അധികം പഴക്കമുള്ള പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനം പൊളിക്കാൻ നിയമം കൊണ്ടുവരണമെന്നും ഇത് ഉൾപ്പെടെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യണമെന്നും കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ നിർദേശം വന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയെ സുപ്രധാന ഓട്ടോമൊബൈൽ ഹബ്ബായി ഉയർത്താൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവർഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉൾപ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com