ബ്രിട്ടനിലെ ജനിതക മാറ്റം വന്ന അതി തീവ്ര വൈറസിനെ നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദം ; പഠന റിപ്പോര്‍ട്ട്

പുതിയ വൈറസ് വകഭേദത്തെയും കോവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ജനിതക മാറ്റം വന്ന ബ്രിട്ടീഷ് വേരിയന്റിനെ നേരിടുന്നതില്‍ ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന അതി തീവ്ര വൈറസ് ബാധിച്ചവരില്‍ കോവാക്‌സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ വൈറസ് വകഭേദത്തെയും കോവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 

ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായാണ് കോവാക്‌സിന്‍ നിര്‍മ്മിച്ചത്. മറ്റു വാക്‌സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാർ​ഗവ പറഞ്ഞു. 

ഇന്ത്യയില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കേരളം അടക്കം മിക്ക സംസ്ഥാനങ്ങളും കോവാക്‌സിന്‍ ഉപയോഗിക്കുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com